അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറയുന്നതും രൂപയുടെ മൂല്യമുയരുന്നതും മൂലം രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുന്നു. തുടര്‍ച്ചയായി 30 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുകയാണ്. വ്യാഴാഴ്ച പെട്രോളിന് 15 പൈസയും ഡീസലിന് 10 പൈസയുമാണ് കുറഞ്ഞത്.
ഈ വില യഥാര്‍ത്ഥത്തില്‍ വളരെ അധികമാണെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ വലിയ പ്രശ്‌നങ്ങള്‍ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2013ല്‍ പെട്രോളിന് 76.61 പൈസയായിരുന്നു. ഇപ്പോള്‍ അത് 79.99 രൂപയാണ്. അന്ന് കേന്ദ്ര നികുതി. 9.48 ശതമാനമായിരുന്നു 12.68 ശതമാനം സംസ്ഥാന നികുതിയും. 2018ല്‍ ഇത് 20.72, 17.03 എന്ന നിരക്കിലാണ്. ഇതൊഴിവാക്കിയാല്‍ 40-45 രൂപയ്ക്ക് പെട്രോള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. യഥാര്‍ത്ഥത്തില്‍ ഇതാണ് ഉപഭോക്താക്കള്‍ നല്‍കേണ്ട വിലയും. ഈ തീരുമാനത്തിന് ധനമന്ത്രാലയമാണ് വഴങ്ങേണ്ടത്. എന്നാല്‍ ധനമന്ത്രാലയം നികുതി കുറയ്‌ക്കേണ്ടെന്ന തീരുമാനത്തിലാണ്. പകരം സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കട്ടെ എന്ന തീരുമാനത്തിലാണ്. കേരളം അടക്കമുള്ളവര്‍ ഈ തീരുമാനം തള്ളിയിരുന്നു. കേന്ദ്രത്തിന്റെ വരുമാനം വര്‍ധിപ്പിച്ച് സംസ്ഥാനങ്ങളെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാനാണ് കേന്ദ്രസര്‍ക്കാരിന് താല്‍പര്യം. പ്രളയമടക്കമുള്ള പ്രശ്നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കേരളത്തിന് ഇതു ബുദ്ധിമുട്ടാണെന്നു പരയുന്നതില്‍ കാര്യമുണ്ട്.
ഡീസൽ വില ക്രമാതീതമായി ഉയര്‍ന്നത് പണപ്പെരുപ്പം കൂടാൻ ഇടയാക്കുമെന്ന് വിപണിയിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഒപെക് അംഗങ്ങളായ രാജ്യങ്ങള്‍, എണ്ണ ഉൽപാദനം കുറച്ചതുകാരണം ക്രൂഡ്ഓയിൽ വില വര്‍ദ്ധിച്ചിരുന്നു. ഇതാണ് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാൻ കാരണം. ഇന്നത്തെ വില പ്രകാരം ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറാണ് വില. ഇന്ത്യയിൽ എണ്ണ കമ്പനികള്‍ ദിവസേന വില നിശ്ചയിക്കുന്നതും പെട്രോള്‍–ഡീസൽ വില കൂടാൻ മറ്റൊരു കാരണമാണ്.
മാത്രമല്ല ഇന്ധനവില വളരെയധികം ബാധിക്കുന്നത് വാഹനവിപണിയെയാണ്, ലക്ഷക്കണക്കിനു ഇന്ത്യാക്കാര്‍ക്ക് തൊഴില്‍നല്‍കുന്ന മേഖലയാണിത്. ഇന്ത്യ ലോകത്തില്‍തന്നെ ഏറ്റവും കുറവ് പ്രതിശീര്‍ഷ ഊര്‍ജ്ജഉപയോഗമുള്ള രാജ്യങ്ങളില്‍പ്പെടുന്നു. ദരിദ്രരാജ്യങ്ങളുടെ ലക്ഷണമാണത്രേ ജനങ്ങള്‍ കുറച്ചുമാത്രം ഈര്‍ജ്ജം ഉപയോഗിക്കുന്നത്. വലിയ വലിയ അവകാശവാദങ്ങളും, വികസനം എന്നും മറ്റുമുള്ള വ്യര്‍ത്ഥ അധരവ്യായാമങ്ങളും മാത്രം മൂലധനമായുള്ള ഇന്ത്യാ സര്‍ക്കാര്, ഉല്‍പ്പാദനം കൂട്ടുവാന്‍വഴിയില്ലാതെ, ഇന്ധനനികുതി വാങ്ങി ചിലവുകഴിക്കുന്ന വെറും നികുതിപിരിവുസര്‍ക്കാരായി അധപ്പധിച്ചതിനുള്ള കാരണമെന്തെന്ന്, ബഹു. പ്രധാനമന്ത്രിയും, ധനമന്ത്രിയും രാജ്യത്തെ അറിയിക്കുവാന്‍ ബാദ്ധ്യസ്ഥരുമാണ്.
ഇന്ധനവിലയുടെകൂടെ ഉയരുന്ന പണപ്പെരുപ്പം സൃഷ്ടിക്കുന്ന ഞെരുക്കങ്ങളും വാഹനവിപണിയെ ബാധിക്കുന്നുണ്ട്. സാമ്പത്തികത്തകര്‍ച്ച നേരിടുന്ന രാജ്യം വിത്തുകുത്തി ഊണുകഴിക്കേണ്ട അവസ്ഥയിലാണ് ഇന്നുള്ളത്. റിസര്‍വ്വ് ബാങ്കിന്റെ റിസര്‍വ്വില്‍ കയ്യ് വയ്ക്കേണ്ട ലജ്ജാകരമായി അവസ്ഥയിലാണ് ഇന്ത്യയെന്ന് അടുത്തയിടെ വന്ന പത്രവാര്‍ത്തകളില്‍ വ്യക്തമാകുന്നുണ്ട്.
ഇതുകൂടാതെ ഉയര്‍ന്ന പലിശനിരക്കും, ഇന്‍ഷ്യൂറന്‍സ് ശമ്പളച്ചിലവുകള്‍ മൂലമുണ്ടായ പ്രീമിയം വര്‍ദ്ധനവുകളും, മറ്റും മൂലം വാഹനപിപണി നാള്‍ക്കുനാള്‍ തകരുകയാണെന്നുള്ളതാണ് സത്യമത്രേ, 2018 ഒക്ടോബറിലെ മാരുതിയടക്കമുള്ളവയുടെ വില്പനത്തകര്‍ച്ചമൂലം 70000-80000 വരെ ഉത്പാദനം നിര്‍മാതാക്കള്‍ വരുംനാളുകളില്‍ ഉദ്ദേശിക്കുന്നതെന്നറിയുന്നു. 2018-ല്‍ ഏതാണ്ട് 3% ത്തിലധികമാണത്രേ പ്രധാന വാഹനനിര്‍മ്മാധാക്കളായ മാരുതിയ്ക്ക് വില്പനക്കുറവുവന്നത്. ആയിരക്കണക്കിന് തൊഴിലാളികള്‍ ഇതിനാല്‍ വഴിയാധാരമാവാനും, അതുമൂലമുണ്ടാകുന്ന സാമൂഹികപ്രശ്നങ്ങള്‍ കൂടി രാജ്യം നേരിടേണ്ട അവസ്ഥ സംജാതമാകാനും ഇതുമൂലം സാദ്ധ്യത തെളിയുന്നു. ഈ വ്യവസായത്തെ ആശ്രയിച്ചുകഴിയുന്ന അനുബന്ധവ്യവസായങ്ങളുടെ തകര്‍ച്ചകൂടി കണക്കിലെടുത്താല്‍ വളരെ വലിയ ഒരു പ്രതിസന്ധിയാണ് രാജ്യം നേരിടേണ്ടിവരുന്നത് എന്നു ചിന്തിക്കേണ്ടിവരും.
ഇത്രയധികം പ്രശ്നങ്ങള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ നേരിടുമ്പോള്‍ കണക്കുകള്‍ മാറ്റിമറിച്ചുള്ള കളികള്‍കൊണ്ടും, പ്രതിമകളും, ക്ഷേത്രങ്ങളും നിര്‍മ്മിക്കുവാന്‍ തറക്കല്ലിട്ടതുകൊണ്ടുമൊന്നും രാജ്യത്തിനു കരകയറാന്‍ സാധിക്കുകയില്ല. വ്യക്തമായ പദ്ധതി പ്രഖ്യാപിച്ചും, അനാവശ്യച്ചിലവുകള്‍ ഒഴിവാക്കിയും, നികുതി, ഇന്ധനവില എന്നിവ പരമാവുധി കുറച്ച്, ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനും, മാര്‍ക്കറ്റില്‍ ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിക്കുവാനുള്ള നടപടികള്‍ എടുക്കുകയുമാണ് സര്‍ക്കാര്‍ വേണ്ടത്.