
ഭൂപരിഷ്ക്കരണത്തിന് അഞ്ച് പതിറ്റാണ്ട് പശ്ചാത്തലിൽ മാധ്യമം ആഴ്ചപതിപ്പ് പ്രസിദ്ധികരിച്ച എൻ്റെ ലേഖനം ‘കുടിയാന്മാർ കുടിയിറക്ക് ഭീഷണിയിൽ‘ ( page 26-29, 2020 ഫെബ്രുവരി 03 ലക്കം) നെയ്യാറ്റിൻകര ആത്മാഹൂതിയുടെ പശ്ചാത്തലത്തിൽ പാണഞ്ചേരി ന്യൂസിൽ പുന:പ്രസിദ്ധികരിക്കുന്നു…..
കെ.കെ ശ്രീനിവാസന്‍
കേരളത്തിലെ ഭൂബന്ധങ്ങള്‍ പൊളിച്ചെഴുത്തിന് വിധേയമാക്കിയ നിയമമാണ് കേരള ഭൂപ രിഷ്ക്കരണ നിയമം. കൃഷിഭൂമി കര്‍ഷകന് എന്നുള്ള മുദ്രാവാക്യമുയര്‍ത്തിയാണ് 1957-ല്‍ ഭൂപരിഷ്ക്കരണ നിയമത്തിന് രൂപരേഖയുണ്ടാകുന്നത്. നിയമങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന നീതിനിഷേ ധത്തിന്റെ പഴുതുകള്‍ തുറക്കപ്പെടുന്നത് അവ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ മാത്രം. ഏറെ വിപ്‌ളവാത്മ കമെന്ന് വിശേഷപ്പിക്കപ്പെട്ട കേരള ഭൂപരിഷ്ക്കരണ നിയമം നീതിനിഷേധത്തിന്റെ പഴുതുകളില്‍ നിന്ന് വിമുക്തമല്ല.
നിയമത്തിനുള്ളില്‍ പതിയിരിക്കുന്ന നീതിനിഷേധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറെയും ഏറ്റുവാങ്ങേണ്ടിവരുന്നത് സമൂഹത്തിന്റെ താഴെതട്ടിലുള്ളവരായിരിക്കും. ഇത്തരമൊരു പ്രത്യാഘാതത്തിന് ഇരയാകേണ്ടിവന്നവരാണ് തൃശ്ശൂര്‍ ജില്ലയിലെ പീച്ചി വില്ലേജില്‍ 5.70 1/2 ഏക്കര്‍ ഭൂമിയില്‍ ഏഴു പതിറ്റാണ്ടുകളായി താമസിക്കുന്ന ഇരുപത്തിമൂന്നോളം കുടുംബങ്ങള്‍. തൃശ്ശൂര്‍ ഒല്ലൂക്കര ലാന്റ് ട്രിബ്യൂണല്‍ ഉത്തരവി (O.S.3316/1970 & O.A.No.90/75) നെ തുടര്‍ന്ന് ഇവര്‍ക്ക് പട്ടയം (നമ്പര്‍.3028/76) ലഭിച്ചു. പക്ഷേ ഭൂപരിഷ്ക്കരണ നിയമത്തിലെ പഴുതുകളും ജന്മിയുടെ പണവും ഭരണ – നീതിന്യായ തലങ്ങളിലെ ശക്തമായ സ്വാധീനവുമാണ് ഈ കുടുംബങ്ങള്‍ക്ക് വിനയായത്. അതായത്, ഇവർ കുടിയിറക്കപ്പെടുന്നത് ആസന്നമായിരിക്കുകയാണു്. ഭൂപരിഷ്ക്കരണനിയമത്തിന് 50 വയസ്സായി. ഇപ്പോഴും പക്ഷേ ഭൂപരിഷ്ക്കരണ നിയമത്തിലെ ജന്മിയനുകുല പഴുതുകൾ ഉപയോ ഗപ്പെടുത്തി ഭൂപരിഷ്ക്കരണ നിയമപ്രകാരം പട്ടയം കിട്ടിയ കുടിയാ ന്മാരെ ജന്മികൾ കുടിയിറക്കു യാണ്. ഇക്കാര്യത്തില്‍ നിരവധി ഉദാഹരണങ്ങളിലൊന്നു മാത്ര മാണ് ഈ കുടുംബങ്ങൾ.
ഇതിനിടെ, 1998 ലെ ഹൈക്കോടതി ഉത്തരവി (OP No.22905/98) ന്റെ പിൻബലത്തിൽ മുൻ പറഞ്ഞ ജന്മിക്കെതിരെ മിച്ചഭൂമി കേസ് (SM/01/05/TLB/TSR-2005) റജിസ്ട്രർ ചെയ്യപ്പെട്ടു. 12 വർഷം നീണ്ടുനിന്ന കേസിനൊടുവിൽ ജന്മി-കുടിയാൻ തർക്കഭൂമിയുൾപ്പെടെ ജന്മിക്ക് മിച്ചഭൂമിയിട്ടുണ്ടെന്ന് തൃശൂർ താലൂക്ക് ലാന്റ് ബോർഡ് കണ്ടെത്തി. പക്ഷേ പ്രസ്തുത തർക്കഭൂമി ഇഷ്ടദാനമായി ലഭിച്ചതാണെന്ന ജന്മിയുടെ വാദത്തിന്റെ പിൻബലത്തിൽ ലാന്റ് ബോർഡ് ഉത്തരവ് ഹൈകോടതി അസ്ഥിരപ്പെടുത്തി. ഭൂപരിഷ്ക്കരണ നിയമം (85 – 1 explanation (ii)) പ്രകാരം ഇഷ്ടദാന നൽകപ്പെട്ട ഭൂമി മിച്ചഭൂമിയായി കണ്ടുകെട്ടാനാവില്ലെന്ന വാദമാണ് ഹൈ ക്കോടതി അംഗീകരിച്ചത്. ഇഷ്ടദാനമാണെന്ന ജന്മിമാരുടെ വാദത്തിനൊപ്പം നിന്ന് ജന്മിമാരുടെ തീറാധാരരേഖയെ ഇഷ്ടദാനമെന്ന് വ്യാഖ്യാനിച്ചാണ് ലാന്റ് ബോർഡ് ഉത്തരവ് ഹൈകോടതി അസാധുവാക്കിയത്. ഈ ഹൈകോടതി ഉത്തരവ് ( CRP No. 577/2017) നിലവിലുളള മറ്റു മിച്ചഭൂമി കേസുകളില്‍ ജന്മിമാര്‍ ചൂണ്ടിക്കാണിക്കുന്നതോടെ സര്‍ക്കാരിന്റെ മിച്ചഭൂമി കേസുകള്‍ പാരാജയ ത്തിലെത്തിപ്പെടും. ഭൂപരിഷ്കരണനിയമം തന്നെ അപ്രസക്തമായേക്കും. വരുംനാളുകളില്‍ സര്‍ക്കാ രിന്റെ മിച്ചഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ എളുപ്പമല്ലാതാകും.
ദിവസങ്ങൾ മാത്രം ആയുസ്സുണ്ടായിരുന്ന സിഎച്ച് മുഹമ്മദ് കോയ സർക്കാർ കൊണ്ടുവന്ന ഇഷ്ടദാനബിൽ പ്രകാരമാണത്രെ ഭൂപരിഷ്ക്കരണ നിയമത്തിൽ ഈ വകുപ്പ് ഇടംപിടിച്ചത്. ഭൂപരി ഷ്ക്കരണ നിയമത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ദുർബ്ബലപ്പെടുത്തുന്നതിനുള്ള പഴുതായി ‘ഇഷ്ട ദാന’ മെന്നത് ഇപ്പോഴും തുടരുകയാണ്. ജന്മിമാരില്‍ നിന്ന് ഒരിക്കല്‍ പട്ടയം ലഭിച്ച നന്നേ ചെറുകിട കുടിയാന്മാരുടെ ഭൂമി പതിറ്റാണ്ടുകള്‍ക്ക് ശേഷം ജന്മിമാര്‍തന്നെ തിരിച്ചുപിടിക്കുന്ന സമാനമായ കേസു കളേറെയുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രിയ ചരിത്രത്തിലിടം നേ ടിയിട്ടുള്ള ഭൂപരിഷ്കരണ നിയമത്തില്‍ ജന്മിയനുകൂല ഇഷ്ടദാന വ്യാഖ്യാന പഴുതുകളടച്ച് സര്‍ക്കാരിന്റെ മിച്ചഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഏറെ സുഗമമാക്കി നിയമത്തെ കൂടുതല്‍ ശക്തി പ്പെടുത്തുന്നതിനും ഭൂപരിഷ്കരണനിയമ പ്രകാരം ഒരിക്കല്‍ പട്ടയം ലഭിച്ച നന്നേ പാവപ്പെട്ട കുടിയാ ന്മാരുടെ ഭൂമി ജന്മിമാരാല്‍ തിരിച്ചുപിടിക്കപ്പെടാതിരിക്കുന്നതിനുമായി മുന്‍കാല പ്രാബല്യത്തോടെ ഭൂപരിഷ്കരണ നിയമഭേദഗതി അനിവാര്യമാണ്.
2011 ലെ യുഡിഎഫ് പ്രകടനപത്രിക (page 7,1.20) പറഞ്ഞു ഭൂപരിഷ്ക്കരണ നിയമപ്രകാരം അനുവദിക്കപ്പെട്ട പട്ടയങ്ങളെ വ്യവഹാര വിമുക്തമാക്കുമെന്ന്. പക്ഷേ ഒന്നുമുണ്ടായില്ല. ഭൂപ രിഷ്ക്കരണ നിയമത്തിനോട് എക്കാലവും അകലം പാലിച്ച കെഎം മാണിയുൾപ്പെട്ടിരുന്ന യുഡിഎഫ് വേണ്ടത്ര ശ്രദ്ധ അക്കാര്യത്തിൽ ഊന്നാതിരുന്നതിൽ അതിശയമില്ല. അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന ഭൂപരിഷ്ക്കരണ നിയമത്തിന്റെ പിതൃത്വത്തെപ്രതിയുള്ള തർക്ക – വിതർക്കങ്ങളിലാണ് കമ്യൂ ണിസ്റ്റ് പാർട്ടികൾ. നിക്ഷേപക സൗഹാർദ്ദ സംസ്ഥാനമെന്ന ഖ്യാതി തരപ്പെടുത്തിയെടുക്കുന്നതിനായി ഭൂപരിഷ്ക്കരണനിയമത്തിന്റെ അടിസ്ഥാന വ്യവസ്ഥകളിൽ പോലും മാറ്റം വരുത്തുവാനുള്ള തീരുമാനത്തിലുമാണ്. എന്നാൽ ഈ ദിശയിൽ മുൻഗണനാക്രമം നിശ്ചിയിക്കുന്നിടത്ത് ഭൂപരിഷ്ക്കരണ നിയമത്തിലെ ജന്മിയനുകൂല പഴുതുകളടയ്ക്കാനുള്ള ഇടതു രാഷ്ട്രീയമാണ് കമ്യൂണിസ്റ്റ് സർക്കാർ പ്രകടിപ്പിക്കേണ്ടത്. ഈ പഴുതുകൾ ചൂണ്ടികാണിച്ച് നിവേദനങ്ങൾ നൽകിയിട്ട് വർഷങ്ങൾ പിന്നിടുകയാണ്. ഇടതുസർക്കാർ ഇക്കാര്യത്തിൽ പ്രത്യേക ഉത്തരവാദിത്തം പ്രകടമാക്കുമെന്ന ആത്മവിശ്വാസത്തിലാണ് നിവേദനങ്ങൾ സമർപ്പിച്ചത്. അപ്പോഴും ഭൂപരിഷ്ക്കരണ നിയമത്തിലെ ജന്മിയനുകൂല പഴുതകൾ മിച്ചഭൂമി കണ്ടുകെട്ടി ഭൂരഹി തർക്ക് വിതരണം ചെയ്യുകയെന്ന സാമൂഹിക നന്മയിലധിഷ്ഠിതമായ ദൗത്യത്തെ പരാജയപ്പെടു ത്തുന്നത് തുടരുകയാണ്. ഒപ്പം, ഭൂപരിഷ്കരണനിയമ പ്രകാരം ഒരിക്കല്‍ പട്ടയം ലഭിച്ച ഭൂമിയിൽ നിന്ന് ജന്മിമാർ നന്നേ പാവപ്പെട്ട കുടിയന്മാരെ കുടിയൊഴിപ്പിക്കുന്നവസ്ഥയും! ഭൂപരിഷ്ക്കരണ നിയമ ജന്മിയനുകൂല പഴുതുകളടക്കാൻ യുഡിഎഫിനെക്കാൾ രാഷ്ട്രീയ ഉത്തരവാദിത്തം കമ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിനാണ്; ഇടത് സർക്കാരിനാണ്. കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചാചരിത്രത്തിന്റെ ഭാഗമാണ് കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ മാറ്റിമറിച്ച് ഭൂബന്ധങ്ങൾക്ക് പുതിയ നിർവ്വചനം നൽക പ്പെട്ട ഭൂപരിഷ്ക്കരണ നിയമം.
ഭൂപരിഷ്ക്കരണവുംഅധികാരവും
1957 ഡിസംബര്‍ 18ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആരംഭിച്ച ഭൂപരിഷ്ക്കരണ നിയമ രൂപീകരണ നടപടികളുടെ പടവുകള്‍ പിന്നിട്ട് പ്രാബല്യത്തിലെത്തിയത് 1970 ജനുവരി ഒന്നിനാണ്. ഈ കാലതാമസത്തെ അധികഭൂമി കൈമാറ്റത്തിനുള്ള അവസരമാക്കി മാറ്റിയെടുത്തുവെന്നുപറയുന്ന തിൽ ശരിക്കേടുണ്ടാകാനിടയില്ല. പണവും ഭരണതലങ്ങളിലെ ശക്തമായ സ്വാധീനവും സമന്വയി ച്ചിടത്ത് കുടുംബങ്ങളുടെ ഭൂസ്വത്തുക്കള്‍ ഭൂപരിഷ്ക്കരണ നിയമത്തിന്റെ പിടിയിലകപ്പെട്ടിട്ടില്ലെന്ന് കാണാം. ഭൂപരിഷ്ക്കരണ നിയമത്തിന്റെ ആവശ്യകതയിലൂന്നിയുള്ള ചര്‍ച്ചകളുടെ ആരംഭത്തിലേ ജന്മിമാരുടെ പരിധിയിൽ കവിഞ്ഞ ഭൂസ്വത്തുക്കൾ രൂപീകരിക്കപ്പെടാൻ പോകുന്ന ഭൂപരിഷ്ക്കരണ നിയമത്തിൽ നിന്ന് സംരക്ഷിച്ചെടുക്കുവാന്‍ അതീവ കൗശലം പ്രകടിപ്പിക്കപ്പെട്ടുവെന്നത് പാടേ നിഷേധിക്കപ്പെടേണ്ടതല്ല. തൃശ്ശൂര്‍, കോലഴി, ഒല്ലൂക്കര, മാടക്കത്തറ, പാണഞ്ചേരി വില്ലേജുകളിലായി വിവിധ സര്‍വ്വെ നമ്പറുകളില്‍ 120 ഏക്കറോളം ഭൂമിയുടെ ഉടമകളായിരുന്നു മുൻ സൂചിപ്പിച്ച ജന്മികുടുംബം. ഇവരുടെ ഒരു തുണ്ടു ഭൂമിപോലും മിച്ചഭൂമിയായി കണ്ടുകെട്ടപ്പെട്ടില്ലെന്നത് ഉദാഹരണങ്ങളിലൊന്നു മാത്രം. ഇത് കേരളത്തിലെ നന്നേ ചുരുക്കം വില്ലേജുകളിലെ മാത്രം അവസ്ഥ. കേരളത്തിലെ മുഴുവന്‍ വില്ലേജുകളിലേയും ഭൂരേഖകള്‍ സൂക്ഷ്മതയോടെ പഠനവിധേയ മാക്കപ്പെട്ടാല്‍ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനമുള്ള ജന്മിമാർ തങ്ങളുടെ കുടുംബ സ്വത്തുക്കള്‍ ഭൂപരിഷ്ക്കരണ നിയമത്തില്‍നിന്ന് സംരക്ഷിച്ചെടെുത്തിട്ടുണ്ടോയെന്നതിന് കൂടുതല്‍ വ്യക്തത കൈവന്നേക്കും.
ലാന്റ് ട്രീബ്യൂണല്‍ നടപടികള്‍ പ്രകാരം കുടിയാന്‍മാര്‍ക്ക് കുടിയായ്മ അവകാശം കൈവന്നു. അതേസമയം ഭൂരഹിതന് ഭൂമി (Land to Landless) യെന്ന ദിശയില്‍ ശക്തമായ നടപടികളുണ്ടായില്ല. ഭൂപരിഷ്ക്കരണനിയമ പിന്‍ബലത്തില്‍ പാട്ട ഭൂമികൾക്ക് അവകാശികളായി. കൃഷിഭൂമി യില്‍ പകലന്തിയോളം എല്ലുമുറിയെ ചേറില്‍ പണിയെടുക്കുവാന്‍ മാത്രം വിധിക്കപ്പെട്ട അടിയാ ളരടക്കമുള്ള അദ്ധ്വാന വര്‍ഗ്ഗത്തിന് ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഔദാര്യമായി കിട്ടിയത് മൂന്ന് മുതല്‍ 10 സെന്റ് കുടികിടപ്പ് അവകാശം മാത്രം. ഇവര്‍ വിഭവസമാഹരണ സാധ്യതയട ക്കപ്പെട്ടരായി. ഇതോടൊപ്പം സര്‍ക്കാര്‍ മുന്‍കയ്യില്‍ ദളിത് കോളനികളും ലക്ഷംവീടുകളും. ഇതിലേറെയും പരമ്പരാഗത ജന്മിമാരുടെ കൃഷിയിടങ്ങളുടെ സമീപപ്രദേശത്താണെന്നത് പ്രത്യേകം ശ്രദ്ധേയം. ഭൂപരിഷ്ക്കരണ നിയമത്തിന്റെ പിടിയലകപ്പെടാതെ സുരക്ഷിതരായ ജന്മിമാരുടെയടക്കം വരുതിയില്‍ അദ്ധ്വാന വിഭവശേഷി ശേഖരം സൃഷ്ടിക്കുകയെന്ന ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.
ഭൂപരിഷ്ക്കരണത്തിന്റെ ഔദാര്യമായികിട്ടിയ കുടികിടപ്പുകുളിലെ കുടുംബഘടനയില്‍ വിഘടനം. കുടികിടപ്പുകുളില്‍ നിന്ന് വിഘടിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് തലച്ചായ്ക്കുവാന്‍ ഇടമില്ലാതായി. എന്തിനധികം മരിച്ചാല്‍ ആറടി മണ്ണുപ്പോലും നിഷേധിക്കപ്പെട്ട അവസ്ഥ. ത്വരിതഗതിയിലുള്ള ജനസംഖ്യ വര്‍ദ്ധനവിന്റെ പട്ടികയില്‍ ഭൂരഹിതരായിട്ടുള്ളവരുടെ എണ്ണം കാലാകാലമായി നിശബ്ദമായി ഇവിടെ കനംവെക്കുകയും ചെയ്തു. വിഭവസമാഹരണ സാധ്യത ശോഷിപ്പിക്ക പ്പെട്ടതിനാല്‍ കുടികിടപ്പിലേതടക്കമുള്ള ദളിതരുടെ സന്തതി പരമ്പരകള്‍ക്ക് സാമൂഹിക-സാമ്പ ത്തിക രംഗത്ത് സുരക്ഷിതരാകാനായില്ല. അതുകൊണ്ടുത്തന്നെ ഒരുതുണ്ടു ഭൂമിക്കുവേണ്ടി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് മുന്നില്‍ ഇവര്‍ക്ക് യാചിക്കുകയെന്നല്ലാതെ ബദലുകളില്ലാതായി.
‘അപഹരിക്ക’പ്പെട്ട തലമുറ
ആദിവാസികള്‍ക്കായി കോടികളുടെ ക്ഷേമപദ്ധതികള്‍. അതു പക്ഷേ ആദിവാസികളിലേക്ക് എത്തുന്നുണ്ടോയെന്നത് എക്കാലത്തെയും ചിന്താവിഷയം. ആദിവാസികള്‍ അവരുടെ തനത് ആവാസവ്യവസ്ഥയായ കാട്ടില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടവരാണ്. ആദിവാസികളുടെ സന്തതി പരമ്പരകളെയെങ്കിലും ‘മുഖ്യധാര’യില്‍ പ്രതിഷ്ഠിക്കുന്നതിനായാണ് കോടികളുടെ ക്ഷേമപദ്ധ തികള്‍ക്ക് തുടക്കംകുറിച്ചത്. ആദിവാസി ജനതതിയുടെ ഇച്ഛക്കനുസൃതമായല്ല അവരെ മുഖ്യധാരയി ലേക്ത്തിക്കുവാനുള്ള ഭരണകൂട ദൗത്യങ്ങള്‍. ഇവിടെ തനത് ആവാസ വ്യവസ്ഥയില്‍ നിന്ന് ‘അപഹരിക്ക’പ്പെട്ട തലമുറകളായി മാറുകയല്ലേ ആനുകാലിക ആദിവാസി സമൂഹം?
ആസ്‌ട്രേലിയന്‍ മുഖ്യധാരാ സമൂഹം അവരുടെ ആദിമ ജനതയുടെ സന്തതി പരമ്പരകളെ മുഖ്യധാരയിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറിച്ചുനട്ടിരുന്നു. 1910നും 1970നും ഇടയില്‍ അഞ്ചുവയസ്സിന് കീഴെയുള്ള 100,000 ആദിമനിവാസികളായ കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് ആസ്‌ട്രേലിയന്‍ പൊലീസും വെല്‍ഫയര്‍ ഓഫീസര്‍മാരും ചേര്‍ന്ന് അപഹരിച്ചു. അപഹരിക്കപ്പെട്ട തലമുറ (Stolen Generation) യെന്നാണ് പറിച്ചുനടപ്പെട്ടവര്‍ അറിയപ്പെട്ടിരുന്നത്. ഇങ്ങനെ അപഹരിക്കപ്പെട്ട തലമുറക്ക് തങ്ങളുടെ തനത് ഭാഷയും ആചാരങ്ങളും വിലക്കപ്പെട്ട കനിയായി. രാജ്യത്തിനകത്തുംപുറത്തുമായി പറിച്ചുനടപ്പെട്ട തലമുറ അനാഥരാണെന്ന് തെറ്റുദ്ധരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇനി അപഹരിക്കപ്പെട്ട തലമുറകള്‍ സൃഷ്ടിക്കപ്പെടേണ്ടതില്ലെന്ന മുന്‍ ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡിന്റെ സര്‍ക്കാര്‍ തീരുമാനം ചരിത്രത്തില്‍ ഇടംനേടി. ആദിമ ജനതതിയുടെ നന്മയിലധിഷ്ഠിതമായ ആസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ വിശാലമനസ്ക്കത നമ്മുടെ ഭരണകൂടങ്ങളില്‍ പ്രകടിതമാകുമോയെന്നത് മറ്റൊരു വിഷയം. തനത് ആവാസവ്യവസ്ഥയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ജീവസന്ധാരണ ദിശയില്‍ കൃഷിഭൂമിയടക്കമുള്ള ഉപജീവനോപാദികള്‍ ഉറപ്പിക്കപ്പെടുകയെന്നതാണ് മുഖ്യം. ഇതിനുപകരം പക്ഷേ വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍നിന്ന് ആദിവാസികള്‍ ആട്ടിയിറക്കപ്പെട്ട കാഴ്ചയാണ് ഇപ്പോഴും.
പാടികളിലെ തോട്ടം തൊഴിലാളികള്‍
ഭൂപരിഷ്ക്കരണത്തില്‍ നിന്നും തേയില, കാപ്പി, ഏലം, റബ്ബര്‍ തോട്ടങ്ങള്‍ ഒഴിവാക്കപ്പെട്ടു. പതിനാ യിരകണക്കിന് തോട്ടം തൊഴിലാളികളുടെ തൊഴില്‍ സുരക്ഷയെ മുന്‍നിറുത്തിയാണ് തോട്ടം മേഖലയെ ഭൂപരിഷ്ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയതെന്നുള്ള വിലയിരുത്തലുകളുമില്ലാതില്ല. അതേസമയം ടാറ്റാ, ഹാരിസണ്‍ മലയാളം തുടങ്ങിയ വന്‍കിടക്കാരെ പിണക്കേണ്ടതില്ലെന്ന രാഷ്ട്രീയ കൗശലവും തോട്ടം മേഖല ഒഴിവാക്കപ്പെട്ടതില്‍ നിന്നും വായിച്ചെടുക്കാം. തോട്ടം തൊഴി ലാളികളുടെ സംരക്ഷകരായെത്തിയവര്‍ ഭൂപരിഷ്ക്കരണ നിയമത്തിന്റെ ആനുകൂല്യം അവര്‍ക്ക് തരപ്പെടുത്തികൊടുക്കുന്നതില്‍ കാര്യമായി വിജയച്ചില്ല. തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി ഒരുപിടി മണ്ണ് എന്നത് മരീചികയായി. തോട്ടം മുതലാളിമാര്‍ തട്ടിക്കൂട്ടിയ പാടികള്‍ മാത്രമായി തൊഴിലാളികളുടെ താവളം. വെള്ളം, വെളിച്ചം, റോഡ്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ മുതലാളിമാരുടെ ഔദാര്യത്തിനു വിധേയം. പാടികളില്‍ കുടുംബഘടനയില്‍ വ്യതിയാനങ്ങള്‍. അത് പക്ഷേ പാടികളിലെ അല്പസൗകര്യങ്ങളെ പാടെ തകിടംമറിച്ചു.
ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂപരിഷ്ക്കരണത്തിലൂടെ തോട്ടമുടമകളില്‍ നിഷിപ്തമായി. അതേ സമയം ഭൂമി നിഷേധിക്കപ്പെട്ട തോട്ടം തൊഴിലാളികള്‍ അസ്വസ്ഥതയുടെ തടവു കാരവുക യായിരുന്നു. ഇനിയുള്ള കാലം പക്ഷേ പാടികളെ മാത്രം ആശ്രയിച്ച് കഴിയുവാനാകില്ലെന്നുള്ള തിരിച്ചറിവിന്റെ പാതയിലായിരുന്നു ഇവരുടെ നേതൃത്വത്തില്‍ മൂന്നാറിലെ പാര്‍വ്വതീ മലയിലേത ടക്കമുള്ള ഭൂമികയ്യേറ്റങ്ങളും സമരങ്ങളും. മുത്തങ്ങ, ചെങ്ങറ, ഭൂസമരങ്ങളെ സാമ്രാജ്യത്വ-നക് സൈലറ്റ്-മാവോയിസ്റ്റ് ഗൂഢാലോചനയില്‍ കുടുക്കിയപ്പോള്‍ പാര്‍വ്വതിമല-പെണൊരുമ സമരങ്ങ ളെ തമിഴ് തീവ്രവാദികളുമായിട്ടാണ് കണ്ണിചേര്‍ത്തത്.
ഭൂപരിഷ്ക്കരണ നിയമത്തിലെ പഴുതുകളും പിഴവുകളും ദളിത് കുടികിടപ്പുക്കാരുടേയും തോട്ടം തൊഴിലാളികളുടേതടക്കമുള്ള കുടുംബഘടനയിലെ വ്യതിയാനങ്ങളും അവഗണിക്കപ്പെട്ടതും വിഭവസമാഹരണ സാധ്യത ചോര്‍ത്തിക്കളഞ്ഞതുമെല്ലാമാണ് മുത്തങ്ങ, ആറളം, ചെങ്ങറ, പാര്‍വ്വതിമല, പെണൊരുമ തുടങ്ങിയ ഭൂസമരങ്ങള്‍ക്ക് വഴിമരുന്നിട്ടത്. ഭൂസമരങ്ങള്‍ പിറവിയെടു ക്കന്നുതിന്റേയും ശക്തിപ്പെടുന്നതിന്റേയും സാമൂഹിക-രാഷ്ട്രിയ സാഹചര്യങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ തിരിച്ചറിയണം. അതല്ലാതെ ഭൂസമരങ്ങളെയെല്ലാം ‘അന്യ’രുടെ ഗൂഢാലോചന യായി ചിത്രീകരിക്കുകയല്ല വേണ്ടത്. ഭൂരഹിത ജനതതിയെ സൃഷ്ടിച്ചവര്‍ തന്നെയാണ് ഇന്നത്തെ ഭൂസമരങ്ങള്‍ക്ക് ഉത്തരവാദികള്‍. ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി ഭൂസമരങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനകളുണ്ടെന്ന് മഷിയിട്ട് കണ്ടുപിടിയ്ക്കാന്‍ തുനിയാതെ ഭൂരഹിതരര്‍ക്ക് ഇനിയെങ്കിലും നീതി ലഭ്യമാക്കുവായാണ് വേണ്ടത്- ഭൂപരിഷ്ക്കരണനിയമത്തിന്റെ ഈ അമ്പതാണ്ട് വേളയില്‍.