യുദ്ധം തീര്‍ത്ത പട്ടിണിയിലും ദാരിദ്ര്യത്തിലും നിന്ന് കരകയറാനാകാതെ യെമന്‍ അതീവ പരിതാപകരമായ അവസ്ഥയിലെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് – റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. കൊടിയ വിശപ്പിന്റെ പിടിയില്‍ നിന്ന് യെമന്‍ ജനതയെ രക്ഷപ്പെടുത്തുന്നതിനായുള്ള സാമ്പത്തിക സഹായ അഭ്യര്‍ത്ഥന ഐക്യരാഷ്ട്ര സഭയുടെ ഭാഗത്തു നിന്നു നിരന്തരം തുടരുകയാണ്.
എന്നാലത് മാനിക്കുവാന്‍ ബാധ്യസ്ഥരായ അംഗരാഷ്ട്രങ്ങള്‍ തയ്യാറാകുന്നില്ല. ഇതിന്റെ അനന്തരഫലം അതീവ ഗൗരവമായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയ ഭക്ഷ്യ വിഭാഗം മേധാവി ഡേവിഡ് ബിസെലി കഴിഞ്ഞ ദിവസം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ മുന്നറിയപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും വലിയ മാനവ ദുരന്ത ഭൂമികയാണ് യെമന്‍. 80 ശതമാനം യെമന്‍ ജനത ഒരു നേരം ഭക്ഷണം പോലുമില്ലാതെ കൊടിയ ദുരിതത്തിലാണ്. ഈ ദുരവസ്ഥ കാണാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ കൊടിയ ഭക്ഷ്യക്ഷാമത്തില്‍ യെമന്‍ അകപ്പെട്ടുപോകുമെന്ന അവസ്ഥ ഒട്ടുമേ വിദൂരത്തല്ലെന്ന് ഡേവിഡ് ബിസെലി ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തുന്നു.
2017 ല്‍ ഐക്യരാഷ്ട്രസഭ എയ്ഡ് വിഭാഗം മേധാവി മാര്‍ക്ക് ലോ കോക്കും യെമന്‍ ജനത നേരിടുന്ന ദുരിതങ്ങളിലേക്ക് ബന്ധപ്പെട്ട രാഷ്ട്രങ്ങളുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. പക്ഷേയതും അന്ന് അവഗണിക്കപ്പെടുകയായിരുന്നു.
അറബ് രാഷ്ട്രങ്ങളില്‍ അറബ് വസന്ത ജനാധിപത്യ മുന്നേറ്റമെന്ന പേരില്‍ ഉയര്‍ന്ന വന്ന പ്രക്ഷോഭത്തിലാണ് യെമന്‍ ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്തുന്നത്. ആഭ്യന്തര വിമത വിഭാഗങ്ങളില്‍ പക്ഷംപിടിച്ച് ഹൂതികളെ പിന്തുണച്ച് ഇറാനും മറുപക്ഷത്ത് സൗദി അറേബ്യയും അണിനിരന്നതോടെയാണ് യെമന്‍ ലോകത്തിലെ ഏറ്റവും വലിയ മാനവ ദുരന്ത വേദിയായി മാറിയത്. മഹാമാരിയുടെ വേളയിലും ഹൂതി – സൗദി സഖ്യത്തെ സമാധാനത്തിന്റെ പാതയിലേക്ക് കൂട്ടികൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങളിലാണ് ഐക്യരാഷ്ട്രസഭ. അവയൊന്നും പക്ഷേ ഫലവത്താകാതെ പോവുകയാണ്.