കെ.കെ ശ്രീനിവാസൻ
തൃശൂർ കോർപ്പറേഷൻ അമൃത് പദ്ധതി: സാമ്പത്തിക ക്രമക്കേടെന്ന് ജെബി മേത്തർ എംപിക്ക് രാജ്യസഭയിൽ മറുപടി ( Winter Session 2023)
കേന്ദ്ര സർക്കാരിൻ്റെ അമ്യത് പദ്ധതിയുടെ ഭാഗമായുള്ള തൃശൂർ കോർപ്പറേഷനിലെ ജലവിതരണ പദ്ധതിയിൽ നടന്ന സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് രാജ്യസഭ (ശൈത്യക്കാല സമ്മേളനം – 04 ഡിസംബർ 2023) യിൽ അഡ്വ. ജെബി മേത്തർ എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര നഗര വികസന വകുപ്പ് സഹമന്ത്രി കൗശൽ കിഷോറിൻ്റെ രേഖാമൂലമുള്ള മറുപടി.
കേരള സ്റ്റേറ്റ് അമൃത് മിഷൻ ഡയറക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അമൃത് (Atal Mission for Rejuvenation and Urban Transformation -AMRUT) പദ്ധതി നടത്തിപ്പിൽ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ടു സമർപ്പിയ്ക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായും അന്വേഷണം പുരോഗമിക്കുന്നതായും കേന്ദ്ര നഗരവികസന വകുപ്പ് സഹമന്ത്രി കൗശൽ കിഷോർ രാജ്യസഭയിൽ അഡ്വ. ജെബി മേത്തറിന് നൽകിയ മറുപടി ( Winter Session 2023) യിൽ വ്യക്തമാക്കി.
അമൃത് പദ്ധതി കേന്ദ്ര വിഹിതം 35990 കോടി രൂപ. ഇതിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ 1012 പദ്ധതികൾക്കായ് 33913 കോടി രൂപ ഇതിനകം അനുവദിക്കപ്പെട്ടു.കേരളത്തിൽ 2077 കോടി രൂപ ചെലവ് പ്രതിക്ഷിക്കപ്പെടുന്ന 1012 പദ്ധതികളുടെ നിർമ്മാണ കരാർ നൽകപ്പെട്ടിട്ടുണ്ട്. ഇതിൽ 1154 കോടി രൂപയുടെ 901 പദ്ധതികൾ പൂർത്തിയാക്കി. 923 കോടി രൂപയുടെ 111 പദ്ധതികളുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അമൃതിന് കീഴിൽ കേരളത്തിന് കേന്ദ്ര വിഹിതമായി നിശ്ചയിക്കപ്പെട്ടത് 1161.20 കോടി രൂപ. ഇതുപ്രകാരം 945.85 കോടി രൂപ ഇതിനകം അനുവദിച്ചു. ഇതിൽ 795.81 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് (Utilisation Certificate – യുസി) കേരളം സമർപ്പിച്ചതായും മറുപടിയിൽ പറയുന്നു. 150.04 കോടിയുടെ യുസി ഇനിയും സമർപ്പിക്കപ്പെട്ടിട്ടില്ല!
അമൃത് വെബ്ബ്പോർട്ടലിലൂടെ മന്ത്രാലയം അമൃത് മിഷൻ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. പുരോഗതി വിലയിരുത്തുന്നു. സംസ്ഥാനങ്ങളിലെ പദ്ധതി നിർവ്വഹണ സ്ഥിതി പരിശോധിക്കാൻ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റ് (അമൃത്) ഉദ്യോഗസ്ഥർ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ സന്ദർശിക്കുന്നതായും അഡ്വ.ജെബി മേത്തർ എംപിയ്ക്ക് രാജ്യസഭയിൽ ലഭ്യമാക്കപ്പെട്ട മറുപടിയിൽ പറയുന്നു.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ , കോഴി ക്കോട്, കണ്ണൂർ കോർപ്പറേഷനുകളും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് മുനിസിപ്പാലിറ്റികളുമാണ് അമൃത് പദ്ധതിയിലുൾപ്പെട്ടിട്ടുള്ളത്. ഇതിൽ തൃശൂർ നഗരത്തിൻ്റെ ഒഴികെ കുടിവെള്ള വിതരണ പദ്ധതി നിർവ്വഹണ ചുമതല കേരള വാട്ടർ അതോററ്റിയ്ക്കാണ്. 20 കോടിയുടെ സാമ്പത്തിക ക്രമക്കേട് ഉന്നയിക്കപ്പെട്ടിട്ടുള്ള തൃശൂർ നഗര കുടിവെള്ള പദ്ധതിയുടെ നിർവ്വഹണ ചുമതല ഇടതുപക്ഷം ഭരിക്കുന്ന തൃശൂർ കോർപ്പറേഷന് തന്നെയാണെന്നത് ശ്രദ്ധേയം.
യുപിഎ സർക്കാർ കൊണ്ടുവന്ന ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ്റെ പേര് മാറ്റിയാണ് മോദി സർക്കാർ 2015 ജൂണിൽ രാജ്യത്തെ തെരഞ്ഞെടുത്ത 500 നഗരങ്ങളിലും പട്ടണങ്ങളിലും അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ (അമൃത്) ആരംഭിച്ചത്. തെരഞ്ഞെടുത്ത നഗര-പട്ടണങ്ങളിലെ കുടിവെള്ള വിതരണം, മലിനജല സംസ്ക്കരണം, ഡ്രെയിനേജ്, ഹരിത ഇടങ്ങൾ, പാർക്കുകൾ തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനത്തിൽ മിഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ മോട്ടറൈസ്ഡ് അല്ലാത്ത സൈക്കിൾ സവാരിയുൾപ്പെടെ നഗര ഗതാഗതവും നഗരപരിഷ്കാരങ്ങളും അമൃത് ദൗത്യത്തിലുൾപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനാണ് അമൃത്പദ്ധതിക്ക് കീഴിൽ സംസ്ഥാന വാർഷിക കർമ്മ പദ്ധതി സമർപ്പിച്ച ആദ്യ സംസ്ഥാനം. അമൃത് പദ്ധതിയുടെ നടത്തിപ്പിൽ ഒഡീഷയ്ക്കാണ് ഒന്നാം സ്ഥാനം.