ഇറാനെതിരെ ആയുധ ഉപരോധം നീട്ടാനുള്ള വോട്ടെടുപ്പ് ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു. ഇന്ന് ആഗസ്ത് 14 ലെ യോഗത്തിൽ ഫലം പ്രഖ്യാപിക്കും – റോയിട്ടേഴ്സ് റിപ്പോർട്ട്. വീറ്റോ ശക്തികളായ റഷ്യ – ചൈന എതിർപ്പിനിടെയാണ് ഇറാനെതിരെ യുഎസ് നീക്കം.
കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിലാണ് 15 അംഗ കൗൺസിൽ യോഗം. അതിനാൽ അംഗരാഷ്ട്രങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ 24 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. ഇറാൻ, റഷ്യ, ചൈന, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങൾ തമ്മിലുള്ള ആണവ കരാർ പ്രകാരം 13 വർഷം പഴക്കമുള്ള ആയുധ നിരോധനം ഒക്ടോബറിൽ കാലഹരണപ്പെടും. 2015ലെ ഇറാനുമായുള്ള ആണവ കരാറിൽ ദുരിതാശ്വാസ സഹായ ഉപരോധങ്ങളിൽ ഇളവുകൾ നൽകിയിരുന്നു. പകരം ടെഹ്‌റാനെ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ നിന്ന് ഈ കരാർ തടയുന്നു.
കൂടുതൽ കൗൺസിൽ പിന്തുണ നേടുന്നതിനായി അമേരിക്ക കരട് പ്രമേയം നാല് ഖണ്ഡികകളായി ചുരുക്കി. ടെഹ്‌റാനെതിരെ ആയുധ നിരോധനം നീട്ടിക്കൊണ്ടുപോകുന്നിലാണ് യുഎസ് പ്രമേയത്തിൻ്റെ ഊന്നൽ. സുരക്ഷാ സമിതി തീരുമാനമെടുക്കുന്നതുവരെ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് ഇറാനെതിരെ ആയുധ ഉപരോധം അത്യാവശ്യമാണെന്നതാണ് യുഎസ് നിലപാട്.
യുഎസ് നീക്കം പക്ഷേ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് നയതന്ത്രജ്ഞരും നയതന്ത്ര വിദഗ്ധരും പറയുന്നു. പ്രമേയം അംഗീകരിക്കപ്പെടുന്നതിന് കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും അനുകൂലമായി ആവശ്യമുണ്ട്. റഷ്യ, ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടൻ ഫ്രാൻസ് എന്നിവരുടെ വീറ്റോകളും പാടില്ല.
സുരക്ഷാ കൗൺസിലിൽ അമേരിക്ക പരാജയപ്പെട്ടാൽ ആണവ കരാറിലെ ഒരു പ്രത്യേക വ്യവസ്ഥ ഉപയോഗിച്ച് ഇറാനെതിരായ എല്ലാ യുഎൻ ഉപരോധങ്ങളും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ട്രമ്പ് ഭരണകൂടം ഭിഷണിപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയം. 2018 ൽ വാഷിംഗ്ടൺ കരാറിൽ നിന്ന് പിന്മാറിയിരുന്നു. അതേ സമയം ട്രമ്പ് ഭരണകൂടത്തിൻ്റെ ഇപ്പോഴത്തെ നീക്കം ഇതിനകം ദുർബലമായ ആണവ കരാറിനെ കൂടുതൽ ദുർബ്ബലമാക്കും.
ഇറാനെതിരായ എല്ലാ യുഎൻ ഉപരോധങ്ങളും തിരിച്ചു കൊണ്ടുവരുവാനുള്ള യു എസ് നീക്കത്തെ റഷ്യ, ചൈന തുടങ്ങിയ സുരക്ഷാകൗൺസിൽ അംഗങ്ങൾ എങ്ങനെ തടയാൻ ശ്രമിക്കുമെന്നതിൽ ഇനിയും വ്യക്തതയായില്ല.
ഇറാനെതിരെ മുഴുവൻ ഉപരോധ ങ്ങളും തിരിച്ചുകൊണ്ടുവരികയെന്ന യുഎസ് നീക്കം കഠിനവും കുഴപ്പംപിടിച്ചതാണെന്നുമുള്ള നയതന്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉപരോധത്തിന്റെ സ്നാപ്പ്ബാക്കിന് (തിരിച്ചു കൊണ്ടുവരൽ ) വാഷിംഗ്ടണിന് നിയമപരമായി കഴിയില്ലെന്നാണ് പല രാജ്യങ്ങ
ളുടെയും വാദം. അതിനാൽ ട്രമ്പ് പ്രതീക്ഷിക്കുമ്പോലെ ഇറാനെതിരായ നടപടികൾ ഏറെ എളുപ്പത്തിൽ വീണ്ടും നടപ്പാകില്ലെന്നും അവർ പറയുന്നു.