ഇനി കലാഷ്നികോവ് ഉടമ മുൻ റഷ്യൻ ഡെപ്യുട്ടി ഗതാഗത മന്ത്രി

ഇനി കലാഷ്നികോവ് ഉടമ മുൻ റഷ്യൻ ഡെപ്യുട്ടി ഗതാഗത മന്ത്രി

മുൻ റഷ്യൻ ഡെപ്യൂട്ടി ഗതാഗത മന്ത്രി ആയുധ നിർമാതാക്കളായ കലാഷ്നികോവിന്റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കിയതായി കമ്പനി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

2017 – 2018 കാലഘട്ടത്തിൽ ഡെപ്യുട്ടി ട്രാൻസ്പോർട്ട് മന്ത്രിയായി സേവനമനുഷ്ഠിച്ച അലൻ ലുഷ്നികോവാണ് ടികെ എച്ച്-ഇൻവെസ്റ്റ് എന്ന സ്ഥാപനത്തിൻ്റെ പേരിൽ കലാഷ്നികോവിൽ 75 ശതമാനം ഓഹരികൾ സ്വന്തമാക്കിയത്. ഇതോടെ ഇനി മുതൽ കമ്പനിയുടെ നിയന്ത്രണം ഇദ്ദേഹത്തിൻ്റെ കൈകളിലാകും.

കഴിഞ്ഞ മാസം യൂറോപ്യൻ യൂണിയൻ ഉപരോധമേർപ്പെടുത്തിയ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അലക്സി ക്രിവൊറുച്ചോയിൽ നിന്നാണ് ലുഷ്നികോവ് ഓഹരി സ്വന്തമാക്കിയത്. റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാലനിക്ക് വിഷബാധയേറ്റു സംഭവത്തിൽ ആരോപണ വിധേയനായതിനെ തുടർന്നാണ് അലക്സി ക്രിവൊറുച്ചോക്കെതിരെ ഉപരോധം പ്രഖ്യാപിക്കപ്പെട്ടത്.

കലാഷ്നികോവിലെ ബാക്കി 25 ശതമാനം ഓഹരികളാണ് പൊതുമേഖല കമ്പനിയായ റോസ്റ്റെക്കിന്റെ ഉടമസ്ഥതയിലുള്ളത്. മോസ്കോ ക്രിമിയയെ ഉക്രെയ്നിൽ നിന്ന് പിടിച്ചടക്കിയതിന്റെയും രാജ്യത്തിന്റെ കിഴക്കൻ റഷ്യൻ അനുകൂല വിഘടനവാദികൾക്കുള്ള പിന്തുണയുടെയും പശ്ചാത്തലത്തിൽ 2014 മുതൽ കലാഷ്നികോവ് ആയുധ കമ്പനി യുഎസ് ഉപരോധത്തിലാണ്.

കലാഷ്‌നികോവ് ഇടപാടിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഒരു ബില്യൺ റൂബിൾ (12.91 ദശലക്ഷം ഡോളർ) ഇടപാടെന്നാണ് സാമ്പത്തിക വിപണി വൃത്തങ്ങൾ കൊമ്മർസാന്റ് ദിനപത്രത്തോട് പറഞ്ഞത്.

Related Post