കൊടികള്‍ നീല, കൊടികള്‍ വെള്ള

posted by on on 22 June 11 at 09:08 AM
3 out of 5 stars
Rate this article

ഇ. സന്തോഷ്‌ കുമാര്‍

നീല, വെള്ള നിറങ്ങളിലുള്ള ചില കൊടികളെക്കുറിച്ചുള്ള കാര്യമാണ്. എന്നാലും `ഓ, കൊടികള്‍ !’ എന്നു പറഞ്ഞു നിസ്സാരമായി തള്ളിക്കളയാവുന്ന സംഗതിയല്ല. പട്ടിക്കാട് ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ ഹയര്‍ സെക്കന്ററിയൊക്കെയാക്കി ഉയര്‍ത്തുന്നതിനു മുന്‍പുള്ള കാലം. ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറിനു മുന്‍പ് എന്നു കൃത്യമായി പറയാം. സ്കൂളുകളില്‍ കക്ഷിരാഷ്ട്രീയം അനുവദിച്ചിരുന്നു. അതുകൊണ്ടു തന്നെ സാധാരണ നിയമസഭാതിരഞ്ഞെടുപ്പുകള്‍ക്കൊക്കെ കാണുന്ന വീറും വാശിയും സ്കൂള്‍ ഇലക്ഷനുകളിലുണ്ടാവും. പുറത്തു നിന്നുള്ള ഇടപെടലുകള്‍ ധാരാളം. ഞങ്ങള്‍ അഞ്ചില്‍ പഠിക്കുന്ന കാലത്ത് (1979ല്‍) കത്തിക്കുത്തു വരെ ഉണ്ടായിട്ടുള്ളതായി ഓര്‍ക്കുന്നു. അത്രയ്ക്കും കടുത്ത മത്സരമാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഈ തിരഞ്ഞെടുപ്പുകള്‍ നടക്കാറ്. അതിനു മുന്നോടിയായിട്ടാണ് കൊടികള്‍ നാട്ടുന്നത്.
പ്രധാനമായും രണ്ടു രാഷ്ട്രീയ കക്ഷികളാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പുറമേയുള്ള കോണ്‍ഗ്രസ്സ് കക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയായ കെ. എസ്.യുവും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാരുടെ എസ്. എഫ്. ഐയും. ഇവരെല്ലാം ഇപ്പോഴും സജീവമായിട്ടുണ്ടെങ്കിലും സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിഞ്ഞു കൂടാ. എസ്. എഫ്. ഐ ക്കാര്‍ക്ക് വെളുത്ത കൊടിയും കെ.എസ്.യുക്കാര്‍ക്ക് കടും നീല കൊടിയുമായിരുന്നു. ഇവ അതേ വര്‍ണങ്ങളില്‍ വരാന്‍ കാരണമെന്തെന്ന് ഇപ്പോഴും അറിഞ്ഞു കൂടാ, തീര്‍ച്ചായും മുഖ്യധാരാരാഷ്ട്രീയക്കാര്‍ക്ക് അറിയുമായിരിക്കും. തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ ഇരുകക്ഷികളും കൊടികയറ്റല്‍ മത്സരം ആരംഭിക്കുന്നു എന്നു സാമാന്യമായി പറയാം. ആദ്യം ചെറിയ മുളന്തൂണുകളിലോ മറ്റോ ആയിരിക്കും കൊടി നാട്ടുന്നത്.

ആദ്യം ഉയര്‍ത്തിയ കക്ഷിയേക്കാള്‍ കുറച്ചു കൂടി ഉയരമുള്ള മരത്തിലോ തൂണിലോ അടുത്ത കക്ഷി തങ്ങളുടെ കൊടി നാട്ടുന്നതോടു കൂടി മത്സരം ആരംഭിക്കുന്നു. ക്ഷേത്രങ്ങളില്‍ ഉത്സവം തുടങ്ങുന്നതിനു നാന്ദിയായി കൊടിയേറ്റം ഉണ്ടല്ലോ. അതുപോലെത്തന്നെ ഇതും. പക്ഷേ, അവിടത്തേതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി കൊടുംവാശിയുള്ള മത്സരമാണ്. ഒന്നു രണ്ടു ദിവസങ്ങള്‍ക്കു ശേഷം ആദ്യത്തെ കക്ഷി കുറേക്കൂടി ഉയരമുള്ള കൊടിയുയര്‍ത്തുന്നു. നമ്മുടെ ചെറിയ കണ്ണുകള്‍ കൊണ്ട് നോക്കിയാല്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള ഉയരത്തിലായിരിക്കും അതിന്റെ സ്ഥാനം. വലിയ കമുക് മുറിച്ചെടുത്ത്, ചിലപ്പോള്‍ മറ്റൊന്നിനോടു കൂട്ടിക്കെട്ടിയിട്ടാണ് ഈ കൊടിമരത്തിന്റെ നിര്‍മ്മാണം. ഏതായാലും കുട്ടികളില്‍ പലരും ഈ ആഘോഷത്തില്‍ മതി മറക്കുന്നു. ആരെന്തൊക്കെപ്പറഞ്ഞാലും ഏറ്റവും ഉയരമുള്ള കൊടിമരം നാട്ടിയ കക്ഷിക്ക് അതിന്റെ പേരില്‍ വോട്ടു ചെയ്യണമെന്നായിരിക്കും അവരുടെ തീരുമാനം. മിക്കവാറും കെ. എസ്.യുക്കാരാണ് ഈ മത്സരങ്ങളില്‍ വിജയിക്കാറുള്ളത്. അവര്‍ക്ക് പട്ടിക്കാടുള്ള ഐ.എന്‍.ടി.യു.സി എന്ന തൊഴിലാളി സംഘടനക്കാരുടെ സഹായമുണ്ടായിരുന്നു. വളരെ കായികശേഷിയുള്ള ഈ തൊഴിലാളികളോടു മത്സരിച്ചു വിജയിക്കുക എസ്. എഫ്. ഐക്കാര്‍ക്ക് മിക്കവാറും കഴിയാതെ വന്നു.
ഒരു വര്‍ഷം പക്ഷേ, പുറത്തു നിന്നുള്ള ചില മല്ലന്മാരുടെ സഹായത്തോടെ എസ്. എഫുകാര്‍ അത്യുന്നതമായ ഒരു കൊടിമരം സ്ഥാപിച്ചു. മൂന്നു നാലു ദിവസത്തേക്ക് കെ.എസ്.യുക്കാരാരേയും ആ പരിസരത്തൊന്നും കാണുകയുണ്ടായില്ല. ഇത്തവണ അവര്‍ മുട്ടുമടക്കി എന്നു തന്നെ ഞങ്ങള്‍ കുട്ടികള്‍ വിചാരിച്ചു. (ഞാന്‍ അന്ന് എസ്.എഫ്.ഐയിലാണ്. മൂന്നു വര്‍ഷം ക്ലാസ്സിലെ പ്രതിനിധിയുമായിരുന്നു).
പക്ഷേ, ഇലക്ഷന്റെ തൊട്ടു തലേന്ന് സ്കൂള്‍ കഴിഞ്ഞു മടകൂന്ന വഴി `ഏലസാ, ഏലസാ’ എന്ന പാട്ടുമായി വലിയൊരു സംഘം തൊഴിലാളികള്‍ എത്രയോ അടി നീളമുള്ള വലിയ കമുകുകളുമായി സ്കൂള്‍ പരിസരത്തേക്കു നീങ്ങുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. അന്നു രാത്രി വിശ്രമമില്ലാതെ പണിയെടുത്ത് അവര്‍ ആ മരങ്ങളെ ആകാശത്തേക്കുപ്രതിഷ്ഠിച്ചു. ഉയരക്കൂടുതല്‍ കൊണ്ട് നീലക്കൊടി കാണാന്‍ പ്രയാസമായിരുന്നു. എന്നാലും അത് കൂടുതല്‍ ഉയരത്തിലുണ്ട് എന്ന വിശ്വാസം കെ.എസ്.യുക്കാരിലുണ്ടാക്കിയ ആഹ്ലാദം കണ്ടറിയേണ്ടതു തന്നെയായിരുന്നു.
ഏതായാലും ഉയരങ്ങളെ ഇഷ്ടപ്പെട്ടിരുന്ന കുട്ടികള്‍ അത്തവണയും കെ.എസ്.യുക്കാരെ വോട്ടു ചെയ്തു വിജയിപ്പിക്കുകയുണ്ടായി.
ജൂണ്‍ ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഈ കൊടിയേറ്റം പക്ഷേ, പരിസരവാസികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയിരുന്നത്. കാലവര്‍ഷത്തോടൊപ്പം ആഞ്ഞു വീശുന്ന കാറ്റില്‍ ദുര്‍ബ്ബലചിത്തരായ കൊടിമരങ്ങള്‍ ആടിയുലഞ്ഞു കൊണ്ടിരുന്നു. രാത്രികളില്‍ അവ തങ്ങളുടെ മേല്‍ക്കൂരയ്ക്കുമേല്‍ പതിക്കുമോയെന്ന ഭീതി പലരുടേയും ഉറക്കം കെടുത്തിക്കളഞ്ഞിരിക്കണം. നീലക്കൊടിയായാലും വെളുത്ത കൊടിയായാലും മേല്‍ക്കൂര തകരുമായിരുന്നു എന്നു പറയുമ്പോള്‍ ആരെങ്കിലും അവരില്‍ അരാഷ്ട്രീയവാദം ആരോപിച്ചു കൂടെന്നില്ല.
ഏതായാലും നമ്മുടെ സ്കൂളിന്റെ അയല്‍ക്കാരെ അത്ര പെട്ടെന്നൊന്നും തോല്പിക്കാന്‍ കഴിയില്ലെന്ന് ചിലപ്പോള്‍ എനിക്കു തോന്നാറുണ്ട്. ഇലക്ഷന്‍ കഴിഞ്ഞ് കൊടികള്‍ താഴെയിറക്കുന്നതു വരെയുള്ള അരക്ഷിതമായ ദിവസങ്ങളിലൂടെ അവര്‍ എത്ര തവണ കടന്നു പോയിട്ടുണ്ട് !
എണ്‍പത്തിയേഴിലോ എട്ടിലോ ആണെന്നു തോന്നുന്നു, പുതുതായി വന്ന ഹെഡ്മിസ്ട്രസ്സ് സരസ്വതി ടീച്ചര്‍ ഈ ഉയരത്തിന് ഒരു നിയന്ത്രണം കൊണ്ടുവന്നു. അതായത്, ഒരു കൊടിയും ഇത്ര മീറ്ററിനു മുകളില്‍ പൊയ്ക്കൂടാ.
നിയന്ത്രണങ്ങള്‍ സര്‍ഗശേഷിയെ കെടുത്തുന്നു. കൂട്ടിലടച്ചതു പോലെയായി കൊടികള്‍! അവയുടെ ഉത്സാഹം നഷ്ടപ്പെട്ടു. പതാകകളുടെ ആകാശപര്യടനം അവസാനിക്കുന്നത് അങ്ങനെയാണെന്നു തോന്നുന്നു.

അഭിപ്രായങ്ങള്‍
SHIJU on 06 July 11 at 05:49 AM
varshangalkku sesham athayathu samarangal illatha neenda 10 varashangalkku sesham oru samaram avide nadathiyathu ente bach ayirunnu…..ksu thanneyayirunnu strikkinu pinnil…..annu sfi, ksukkareyokk suspention kitti

jayakumar v trivandrum on 04 July 11 at 06:35 AM
Dear santhoshkumar, I would like to comment about your article” Kodigal nela Kodigal Vella”.I took a trip down memory lane [nearly 20 years back!]when I went through your article.Eventhough we are in two directions{viz,North and south}we have the same “Kodimaram” and “Kamuku”,and their “heights” remain the same.When INTUC helped you, here we were indebted to some “Taxi drivers”.I am very much thankful to you for bringing back the nostalgic feeling of the swaying “kodimaram”to my mind.I wish the students organisation[SFI]would compre

Dr.K.K Sasidharan,NY on 04 July 11 at 06:35 AM
You really stirred my mind Santhosh!!! Excellent piece of writing!!!! So nostalgic!!! Cordially, Dr.Sasi, NY,USA

Related Post

ആഹാരം പക്ഷേ പോഷകാഹാരം

ആഹാരം പക്ഷേ പോഷകാഹാരം

കോവിഡ്-19 മഹാമാരിയുടെ, ഗ്ലോബൽ അസമത്വ – ന്യൂട്രിഷൻ  റിപ്പോർട്ടുകളുടെ, ആഗോള വിശപ്പ് സൂചികയുടെ പശ്ചാത്തലത്തിൽ പോഷകാഹാര പ്രതിസന്ധിയെപ്രതി വിശകലനം An analysis…